International
ജക്കാർത്ത: വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന ഇന്തോനേഷ്യയിൽ മരണം 593 ആയി, 468 പേരെ കാണാതായിട്ടുണ്ട്. സുമാത്ര ദ്വീപിലെ വടക്കൻ സുമാത്ര, പടിഞ്ഞാറൻ സുമാത്ര, അചേ എന്നീ മൂന്നു പ്രവിശ്യകളിലായി 14 ലക്ഷം പേരാണു ദുരന്തം നേരിടുന്നത്.
മലാക്ക കടലിടുക്കിൽ രൂപംകൊണ്ട ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുള്ള കനത്ത മഴയാണ് ദുരന്തത്തിനു കാരണം. റോഡുകളും പാലങ്ങളും തകർന്നതിനാൽ പല ദുരന്തബാധിത മേഖലകളിലും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനാകാത്ത അവസ്ഥയാണ്.
മോട്ടോർ സൈക്കിൾ ഉപയോഗിച്ചും കാൽനടയായും ആണ് രക്ഷാപ്രവർത്തകർ മേഖലകളിലെത്തുന്നത്. ദുരന്തബാധിതർക്കു മതിയായ ഭക്ഷണം വിതരണം ചെയ്യാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
പ്രളയജലം ഇറങ്ങിത്തുടങ്ങിയ സ്ഥലങ്ങളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതു വെല്ലുവിളിയാണെന്ന് ഇന്തോനേഷ്യൻ അധികൃതർ പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ മഴ പെയ്യുമെന്നാണ് പ്രവചനമെങ്കിലും ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.
വരും മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ശ്രീലങ്കയ്ക്കും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ശക്തി കൂടിയ ന്യുനമർദം വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി വടക്കൻ തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.
മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് വടക്കുകിഴക്കൻ ഇന്തോനേഷ്യയുടെ തീരപ്രദേശത്ത് മുകളിൽ സ്ഥിതിചെയ്യുന്നു.
പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇന്നു രാവിലെ വരെ ചുഴലിക്കാറ്റിന്റെ ശക്തി നിലനിർത്തി തുടർന്നുള്ള 24 മണിക്കൂറിൽ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് സഞ്ചരിക്കാൻ സാധ്യതയുണ്ട്.