ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.
മൊളൂക്ക കടലിൽ 35 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ചെറിയ ദ്വീപായ ടെർനേറ്റ് ഇതിന് സമീപത്താണ്.
ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ, പ്രഭവകേന്ദ്രത്തിൽ നിന്ന് 1,000 കിലോമീറ്റർ ചുറ്റളവിൽ സുനാമി ഉണ്ടായേക്കാമെന്ന് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ എന്നീ രാജ്യങ്ങളുടെ തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായുള്ള പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.